തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് ദത്തു നൽകൽ ലൈസൻസുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രി രാജിവെക്കണം. ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസ് ഇല്ല. ലൈസൻസ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാർപ്പിക്കാൻ ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്‌റ്റിറ്റ്യൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്.
ശാസ്‍ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. പോലീസ് സ്‌റ്റേഷൻ മുതൽ ഉള്ള സർക്കാർ സ്‌ഥാപനങ്ങളിൽ അട്ടിമറി നടക്കുന്നു. കേസിൽ ഇനിയും തന്റെ മൊഴി എടുത്തിട്ടില്ല. റിപ്പോർട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. മന:പ്പൂർവമാണ് റിപ്പോർട് പൂഴ്‌ത്തിവെക്കുന്നത്.
ആരോഗ്യമന്ത്രി ഉൾപ്പടെ ചേർന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കുമെന്നും അനുപമ വ്യക്‌തമാക്കി.
National News: തിരഞ്ഞെടുപ്പ് അടുത്തു; അഖിലേഷ് യാദവിന്റെ അനുയായിയുടെ വീട്ടില്‍ റെയ്‌ഡ്