‘സഹകരണമില്ല, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; തിരച്ചിൽ നിർത്തി മൽപെ

കാർവാർ എസ്‌പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്‌ജർ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മൽപെ ദൗത്യം അവസാനിപ്പിച്ചത്.

By Trainee Reporter, Malabar News
Arjun Missing
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ. കാർവാർ എസ്‌പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്‌ജർ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മൽപെ ദൗത്യം അവസാനിപ്പിച്ചത്.

ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്. ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്.

ഡ്രഡ്‌ജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിൽ എത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദ്ദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിന് വേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഈശ്വർ മൽപെ സ്വതന്ത്ര തിരച്ചിൽ നടത്തുന്നത് സാധ്യമല്ലെന്ന് കാർവാർ എംഎൽഎ കൃഷ്‌ണ സെയിൽ പറഞ്ഞു. സർക്കാരിന്റെ ഉടമസ്‌ഥതയുള്ള സ്‌ഥലത്ത്‌ സർക്കാർ സംവിധാനമാണ് തിരച്ചിൽ നടത്തേണ്ടത്. ജില്ലാ ഭരണകൂടം പറയുന്നത് അനുസരിച്ചു തിരച്ചിൽ നടത്താൻ കഴിയുമെങ്കിൽ മാത്രം മൽപെക്ക് തിരികെ വരാം. അദ്ദേഹത്തിന് തിരച്ചിലിന് കൂലി വേണമെന്ന് പറഞ്ഞാൽ അതും നൽകാൻ തയ്യാറാണ്. എന്നാൽ, ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് ന്യായമല്ല. ഷിരൂരിൽ തിരച്ചിലിനായി മേജർ ജനറൽ ഇന്ദ്രപാലൻ നാളെ എത്തും. മാഗ്‌നറ്റിക് പരിശോധന നടത്തുമെന്നും എംഎൽഎ പറഞ്ഞു.

എന്നാൽ, ജില്ലാ ഭരണകൂടം ഔദ്യോഗികമായി അനുമതിക്കത്ത് നൽകിയാൽ തിരികെയെത്തി തിരച്ചിൽ തുടരുമെന്ന് മൽപെ വ്യക്‌തമാക്കി. കുടുംബത്തെ വിട്ടാണ് രാവും പകലും ഇത്രനാൾ ഷിരൂരിൽ തിരച്ചിൽ നടത്തിയത്. ആരോടും തർക്കത്തിന് സമയമില്ലെന്നും മൽപെ പ്രതികരിച്ചു.

Most Read| ഹേമ കമ്മിറ്റി റിപ്പോർട്; ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE