ന്യൂഡെൽഹി: ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്‌തമായ സ്വാധീനം ചെലുത്തിയ മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഹൃദയഭേദകമായ യാത്രാമൊഴി നൽകി രാജ്യം. ഉച്ചയ്‌ക്ക് 12.55ന് നിഗംബോധ് ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.
സംസ്‌കാര ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് എംപിമാരും വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മോത്തിലാൽ മാർഗിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നിരവധി പേരെത്തി. പിന്നീട് പത്തുമണിവരെ എഐസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെച്ചു. 12 മണിയോടെ വിലാപയാത്രയായി നിഗംബോധ് ഘട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്‌കാരം.
രാജ്യത്തിന് പുതിയ സാമ്പത്തിക ദിശാബോധം നൽകിയ, ജനകീയ തീരുമാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടനേടിയ നേതാവാണ് മൻമോഹൻ സിങ്. രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചെങ്കിലും ഇന്ത്യയിലെ നവ ഉദാരവൽകരണ നയങ്ങളുടെ ക്യാപ്‌റ്റനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. 1991–96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ മൻമോഹൻ പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇദ്ദേഹം അസമിൽ രാജ്യസഭാംഗം എന്ന നിലയ്‌ക്കാണ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
രാജ്യസഭാംഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി രാത്രി എട്ടു മണിയോടു കൂടി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ഓടുകൂടി മരണം സ്‌ഥിരീകരിച്ചു.
Most Read| ഉദാരവൽകരണത്തിന്റെ ഉപജ്‌ഞാതാവ്, ഡോ. മന്‍മോഹന്‍ സിങ്





































