കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ടുപേരെയാണ് ഇതുവരെ പിടികൂടാനായത്.
അതേസമയം, തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പോലീസ് കേസിൽ പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മണോളിക്കാവ് ഉൽസവത്തിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായത്. സംഘർഷം തടയുന്നതിനിടെ എസ്ഐ ഉൾപ്പടെ പോലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. വൈകിട്ട് മണോളിക്കാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി.
പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പിടിച്ചിറക്കി കൊണ്ടുപോയി. എസ്ഐ ഉൾപ്പടെയുള്ളവരെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു. ഉൽസവം നടക്കുന്നതിനാൽ സ്ത്രീകൾ ഉൾപ്പടെ വലിയ ആൾക്കൂട്ടം സ്ഥലത്ത് ഉണ്ടായിരുന്നതുകൊണ്ട് പോലീസ് കൂടുതൽ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങുകയായിരുന്നു. പോലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ.
എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് പോലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാൽ തലശേരി സ്റ്റേഷനിൽ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്ഐആറിലുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ










































