കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒപി ബഹിഷ്കരിക്കും. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു ചികിൽസാ നടപടികളും നടത്തില്ലെന്നാണ് തീരുമാനം.
ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശിക അനാവശ്യമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ പെൻഷൻ സീലിങ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക എന്നിവയാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ധർണയും സത്യാഗ്രഹവും നടക്കും.
രാവിലെ പത്തുമണിമുതൽ ധർണ ആരംഭിച്ചു. ഡോക്ടർമാർ നേരത്തെ ഉന്നയിച്ച പരാതികളിൽ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിൽ തുടർനടപടികൾ ഇല്ലാത്തതിനാലാണ് കെജിഎംസിടിയുടെ നേതൃത്വത്തിൽ ധർണ നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
ഫെബ്രുവരി രണ്ടുമുതൽ അനിശ്ചിത കാലത്തേക്ക് അധ്യാപന ബഹിഷ്കരണം നടത്തുന്നതിനൊപ്പം അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































