പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ ആദിവാസി യുവാക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇവരെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്. എന്നാൽ, പോലീസ് അന്വേഷണത്തിൽ യുവാക്കളെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന് രാത്രിമുതൽ കാണാതായത്.
അതേസമയം, യുവാക്കളെ കാണാതായിട്ട് 20 ദിവസം കഴിഞ്ഞിട്ടും ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ പ്രധാന രാഷ്‌ട്രീയ പാർടികൾ പോലും രംഗത്ത് വരാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ചപ്പക്കാട് കോളനി വാസികൾ പറയുന്നു. ആദിവാസികൾ ആയതിനാലാണ് അന്വേഷണം പുരോഗമിക്കാത്തതെന്നും കോളനി മൂപ്പൻ ചിന്നച്ചാമി ആരോപിച്ചു. അതേസമയം, യുവാക്കൾ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്ന് കോളനി മൂപ്പൻ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 30ന് രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് ഇവർ തിരിച്ചുവന്നിട്ടില്ല. ആരും ഇവരെ കണ്ടതായും ഇല്ല. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഇതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമവും ദുഷ്‌ക്കരമായി. മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്‌ഥാപിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല. അന്വേഷണ പുരോഗതി വിലയിരുത്താൻ ജിലാ പോലീസ് മേധാവി കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലെത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
Read Also: കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും



































