ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരം മൂലം ഗതാഗത തടസം ഉണ്ടാകരുതെന്നാണ് കോടതി നിലപാട് വ്യക്‌തമാക്കിയിരുന്നത്.
ഉത്തർപ്രദേശിലെ നോയിഡ സ്വദേശി മൊണീക്ക അഗർവാളാണ് ഹരജി സമർപ്പിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഗതാഗത പ്രശ്‌നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.
കൂടാതെ സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം കർഷക സംഘടനകൾ ബഹിഷ്‌ക്കരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഡെൽഹിയിലെയും ഹരിയാനയിലെയും പോലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്നാണ് കർഷക നേതാക്കൾ വ്യക്‌തമാക്കുന്നത്.
Read also: കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി