വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈനിക വ്യാപാരം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും സൈനികവ്യാപാരം വർധിപ്പിക്കുന്നതിന് പുറമെ, എഫ്-35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യക്ക് നൽകും. ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു- ഡൊണാൾഡ് ട്രംപ് പറഞ്ഞു. മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു.
താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയ്യാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രു രാജ്യങ്ങളേക്കാൾ മോശമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതിനിടെ, 2030 ആകുമ്പോഴേക്കും ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുഎസിൽ നിന്ന് കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഇന്ത്യ-യുഎസ് പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും.
ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തേക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുടങ്ങും- മോദി പറഞ്ഞു.
വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡണ്ടായി അധികാരമേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ