ഭുവനേശ്വർ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഒഡീഷ സന്ദർശനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിൽ പോകുന്നതാണ് തനിക്ക് പ്രധാനമെന്നും മോദി പറഞ്ഞു.
ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. കാനഡയിൽ വെച്ച് നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ട്രംപ് മോദിയെ അത്താഴ വിരുന്നിന് ക്ഷണിച്ചത്. എന്നാൽ, ഈ ക്ഷണം മോദി നന്ദി പറഞ്ഞ് നിരസിച്ചിരുന്നു.
”രണ്ടുദിവസം മുൻപ്, ഞാൻ ജി7 ഉച്ചകോടിക്കായി കാനഡയിലായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ യുഎസ് പ്രസിഡണ്ട് എന്നെ വിളിച്ചു, ‘വാഷിങ്ടൻ വഴി വരൂ. നമുക്ക് അത്താഴം കഴിച്ച് സംസാരിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. വളരെ നിർബന്ധത്തോടെയാണ് അദ്ദേഹം എന്നെ ക്ഷണിച്ചത്. എന്നാൽ, ആ ഓഫർ ഞാൻ ബഹുമാനപൂർവം നിരസിച്ചു. ക്ഷണത്തിന് നന്ദി എന്ന് അദ്ദേഹത്തോട് പറഞ്ഞു. മഹാപ്രഭുവിന്റെ നാടായ ഒഡീഷയിലേക്ക് പോകേണ്ടതുണ്ട്, അത് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്”- മോദി പറഞ്ഞു.
Most Read| വയനാട് പുനരധിവാസം; 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്‌തു