ന്യൂയോർക്ക്: ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്‌ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക് ഭീമൻമാർ അറിയിച്ചത്.
നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമികണ്ടക്‌ടേഴ്‌സ്, ബയോടെക്‌നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളുമായാണ് മോദി ചർച്ച നടത്തിയത്. സുന്ദർ പിച്ചൈ, ജെൻസെൻ ഹോങ്, ശന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.
ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്‌ചയിൽ, ഇന്ത്യൻ സാമ്പത്തിക- സാങ്കേതിക വളർച്ചയുടെ ഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മോദി അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ആഗോള സമ്പദ്‌വ്യവസ്‌ഥയിലും മനുഷ്യവികസനത്തിലും വിപ്ളവം സൃഷ്‌ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും ചർച്ച ചെയ്‌തു. ധാർമികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പിൽ എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോങ് ഐലൻഡിലെ നസാവ് കൊളിസിയത്തിൽ നടന്ന ഇന്ത്യക്കാരുടെ കൂട്ടായ്‌മയിലും മോദി പങ്കെടുത്തു. ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യത്തോടെയാണ് മോദി അഭിസംബോധന ചെയ്‌തത്. ഇന്ത്യക്കാർ അഭിവാദ്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന നമസ്‌തേ എന്ന വാക്ക് ഇന്ന് ആഗോളതലത്തിൽ ഉപയോഗിക്കപ്പെടുന്നതിന്റെ കാരണം പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ്- ഇന്ത്യ ബന്ധം ദൃഢമാക്കിയതിൽ യുഎസിൽ താമസക്കാരായ ഇന്ത്യക്കാർക്ക് പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ സമൂഹം രണ്ടു രാജ്യങ്ങൾക്കിടയിലെ പാലമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| തൃശൂർ പൂരം കലക്കൽ; റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്







































