ന്യൂഡെൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2023ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്‌ച നടക്കുന്ന 71ആം മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞവർഷത്തെ അവാർഡ്. അടൂർ ഗോപാലകൃഷന് ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. 2004ലാണ് അടൂരിന് അവാർഡ് ലഭിച്ചത്.
നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്‌ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണ സ്‌ഥാനം നേടിയെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമാ യാത്രകളെന്നും കുറിപ്പിൽ പറയുന്നു.
രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മോഹൻലാൽ നേടിയിട്ടുണ്ട്. 2001ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായി പത്‌മശ്രീ പുരസ്‌കാരവും 2019ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്‌മഭൂഷണും ലഭിച്ചിട്ടുണ്ട്. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിന് ലഭിച്ചു.
ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഡോക്‌ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം.
Most Read| ഫീസ് വർധന 21 മുതൽ പ്രാബല്യത്തിൽ; എച്ച്1 ബി വിസക്കാർ യുഎസ് വിടരുതെന്ന് കമ്പനികൾ