പാലക്കാട്: ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷൈമിലിയും കുടുംബവും.
പ്രദേശവാസിയായ രതീഷിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഫാം. യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽ നിന്നും കൈകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒന്നരവർഷം മുമ്പാണ് ടാങ്ക് നിർമിച്ചത്.
ഉച്ചയ്‌ക്ക് ഒരുമണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നത് കണ്ടത്. പോലീസും അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Most Read| തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ച സാധനസാമഗ്രികൾ കണ്ടെത്തി