കുമളി: റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് നടപടി.
ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്‌പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറക്കുന്നത് ഇന്ന് രാവിലെ മതിയാകുമെന്ന് തമിഴ്‌നാട് തീരുമാനിച്ചത്. ഷട്ടർ തുറക്കുന്ന സമയത്തെ നീരൊഴുക്ക് കണക്കുകൂട്ടിയാകും എത്ര വെള്ളം സ്‌പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കണമെന്ന് തീരുമാനിക്കുക.
നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്‌പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.
പെരിയാർ, മഞ്‌ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്‌ടർ വി. വിഘ്‌നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇവർക്കായി ഇരുപതിലധികം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യർഥിച്ചതായും കലക്‌ടർ അറിയിച്ചു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു.
Most Read| ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിമാനം; ശുഭാംശുവിനെ അഭിനന്ദിച്ച് മോദി