തിരുവനന്തപുരം: ജലനിരപ്പ് താഴാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം 29ആം തീയതി രാവിലെ 7 മണിയോടെ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരളം ഇതിനോടകം തന്നെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സജ്‌ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.75 അടിയായി ഉയർന്നിട്ടുണ്ട്. സെക്കന്റിൽ 3,800 ഘനയടി ജലമാണ് നിലവിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കൂടാതെ 2,300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് മേൽനോട്ട സമിതി സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. സമിതിയുടെ ശുപാര്‍ശയിൽ മറുപടി നൽകാൻ കേരളത്തിന് സുപ്രീം കോടതി സമയം നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച ഉച്ചക്ക് 2 മണിക്ക് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Read also: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു







































