കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ കസ്‌റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്‌റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്‌റ്റ്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡണ്ടും തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്‌റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെയാണ് ഇന്നലെ പുലർച്ചെ തലശേരി ന്യൂമാഹിക്കടുത്ത് വെട്ടിക്കൊന്നത്. മൽസ്യത്തൊഴിലാളിയായ ഇദ്ദേഹത്തിന്റെ കൊലയ്‌ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം പറയുന്നു.
പുന്നോൽ കൂലോത്ത് ഭഗവതി ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ തലശേരി ബിജെപി കൗൺസിലർ നേരത്തെ നടത്തിയ ഭീഷണിപ്രസംഗം പുറത്ത് വന്നു. നിലവിൽ അറസ്‌റ്റിലായ കൗൺസിലർ കെ ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
Most Read: തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആരോഗ്യനില ഗുരുതരമായി തുടരുന്നു







































