ചെന്നൈ: സംഗീത സംവിധായകൻ എസ്പി. വെങ്കടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ൽ സംഗീത സംവിധായകൻ വിജയ ഭാസ്കറിനൊപ്പമായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്.
1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മലയാള സിനിമയിൽ രാഘവൻ മാസ്റ്റർ ഉൾപ്പടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാൻഡലിൻ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും പ്രവർത്തിച്ചു.
സത്യൻ അന്തിക്കാട് ചിത്രമായ ടിപി ബാലഗോപാലൻ എംഎയിൽ എടി. ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്പി. വെങ്കടേഷിനെ മലയാളത്തിൽ കൂടുതൽ പരിചിതനാക്കിയത്.
തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ അത്രമേൽ ത്രസിപ്പിച്ചു. തൊണ്ണൂറുകളോടെ എസ്പി. വെങ്കടേഷ് മലയാളത്തിൽ തിളങ്ങി.
രാജാവിന്റെ മകൻ, വിളംബരം, വഴിയോരക്കാഴ്ചകൾ, ദൗത്യം, ഭൂമിയിലെ രാജാക്കൻമാർ, വ്യൂഹം, കുട്ടേട്ടൻ, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കർ, ദേവാസുരം (പശ്ചാത്തല സംഗീതം), ധ്രുവം, വാൽസല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിങ്, മന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

































