കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരമായും വസ്‌തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്‌ഥാന സർക്കാരിനാണെന്നും പ്രമേയത്തിൽ പറയുന്നു.
ഈ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. സാമുദായിക സ്‌പർധയുണ്ടാകുന്ന സാഹചര്യത്തിലേക്ക് പോകാതെ നിയമപരമായും വസ്‌തുതാപരമായും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
രാജ്യത്തെ മസ്‌ജിദുകൾക്ക് മേലുള്ള അനാവശ്യ അവകാശങ്ങൾ ആരാധനാലയ സംരക്ഷണ നിയമത്തെ കാറ്റിൽ പറത്തുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ വിശ്വാസി സമൂഹത്തിന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. ഈ ബില്ലിനെ മതേതര സമൂഹം ചെറുത്ത് തോൽപ്പിക്കണം. വഖഫ് സ്വത്തുക്കളിൽ കൈയ്യേറ്റം നടത്താനുള്ള പഴുതുകൾ അതിലുണ്ട്.
ഇന്ത്യയുടെ വൈവിധ്യങ്ങളുടെ കടയ്‌ക്കൽ കത്തിവെയ്‌ക്കുന്ന തരത്തിലാണ് വഖഫ് സ്വത്തുക്കളുടെ മേലുള്ള കടന്നുകയറ്റം. മതങ്ങളെ തമ്മിലടിപ്പിച്ചു രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നിയമം. ഇന്ത്യയുടെ ന്യൂനപക്ഷ സമൂഹം നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. അയൽ രാജ്യമായ ബംഗ്ളാദേശിൽ ഹിന്ദു ന്യൂനപക്ഷം അക്രമത്തിന് ഇരയാകുന്ന സാഹചര്യമുണ്ടെന്നും പ്രമേയം പറയുന്നു.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി