വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
പിന്നാലെ ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്‌ഥലത്ത് സന്ദർശനം നടത്തി. നിർമാണം നിർത്തിവയ്‌ക്കാൻ വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമാണം തുടർന്നാൽ സ്‌റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിർമാണം ഈമാസം ആദ്യം ആരംഭിച്ചിരുന്നു.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ- മേപ്പാടി പ്രധാന റോഡരികിലാണ് വീട് നിർമാണം. വിലയ്‌ക്കെടുത്ത 11 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്ന് മുറിയും അടുക്കളയും മറ്റു സൗകര്യങ്ങളും ഉണ്ടാവും. എട്ടുമാസം കൊണ്ട് വീട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമാണം കൽപ്പറ്റയിലെ എസ്‌റ്റേറ്റിൽ പുരോഗമിക്കുകയാണ്. ഇതിനോടകം ദുരന്തബാധിതരായ 20ഓളം കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിഞ്ഞു. എന്നാൽ, സ്വന്തം നിലയിൽ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാഷ്‌ട്രീയ, യുവജന സംഘടനകളുടെ പ്രഖ്യാപനം എത്രകണ്ട് യാഥാർഥ്യമായി എന്ന ചോദ്യം ഉയരുന്നതിനിടെയാണ് ലീഗിന് മുന്നിലെ പുതിയ തടസം.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി