തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവെക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണെന്നും ഗോവിന്ദൻ പ്രശംസിച്ചു. സിപിഎം മുഖപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് വ്യത്യസ്‌തനായി സംസ്‌ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായി. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്ത് നിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ഗവർണർ കഴിഞ്ഞവർഷം പോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ലെന്നും ഗോവിന്ദൻ ലേഖനത്തിൽ പരാമർശിക്കുന്നു.
രണ്ടുമണിക്കൂറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണെന്നും അദ്ദേഹം പറയുന്നു. മുമ്പൊന്നും സംസ്‌ഥാനം സാക്ഷിയാകാത്ത രീതിയിലുള്ളതായിരുന്നു മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ.
ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയോ സഹപ്രവർത്തകരുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നത് ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിലുള്ള സംഘർഷങ്ങളുടെ ആഴവും വ്യാപ്‌തിയും വ്യക്‌തമാക്കുന്നതായിരുന്നു. ഈ പരിസരത്തിലേക്കാണ് കേരളത്തിന്റെ 23ആം മത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തിയത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം