കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികൾ നോഹ, നെയ്‌തൻ (4) എന്നിവരാണ് മരിച്ചത്.
ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് പിസ്‌റ്റൾ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്‍മഹത്യ ചെയ്‌തുവെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് സാൻ മറ്റെയോ പോലീസ് അറിയിച്ചു.
വിഷവാതകം ശ്വസിച്ചാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ഉറക്കത്തിൽ ശ്വസിച്ചതാകാം എന്നാണ് സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്‌ച രാത്രി 7.45) പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആനന്ദിന്റെ വീടിന് പുറത്തെത്തിയ സുഹൃത്തിന് സംശയം തോന്നിയാണ് പോലീസിൽ വിവരം അറിയിച്ചത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്




































