കൊച്ചി: കൊച്ചി കാർണിവലിന്റെ ഭാഗമായി ഫോർട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കാനിരുന്ന ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒ ഉത്തരവിൽ വ്യക്‌തമല്ലെന്നാണ് നാടക് സമിതി ചൂണ്ടിക്കാട്ടുന്നത്. കോടതി അംഗീകാരത്തോടെ ഇതേ വേദിയിൽ നാടകം അവതരിപ്പിക്കുമെന്നും സമിതി വ്യക്‌തമാക്കി.
ജർമൻ കഥയുടെ പരിഭാഷയാണ് നാടകമെന്നാണ് സമിതി വ്യക്‌തമാക്കുന്നത്. അതിനിടെ, നാടകത്തിനെതിരെയുള്ള ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി സബ് കളക്‌ടർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ കൊച്ചി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. നാടകത്തിന് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്‌തികളെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് നാടകമെന്ന ബിജെപി മട്ടാഞ്ചേരി കമ്മിറ്റി നേതാവിന്റെ പരാതിയെ തുടർന്നാണ് ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഫോർട്ട് കൊച്ചി ആർഡിഒ പുറത്തിറക്കിയത്. നാടകത്തിന്റെ പേരിൽ നിന്ന് ‘ഗവർണർ’ എന്ന് മാറ്റണമെന്നായിരുന്നു ഉത്തരവ്.
പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. നാടകത്തിൽ ഗവർണർ എന്ന പദം ഉപയോഗിക്കരുതെന്നാണ് സബ് കളക്‌ടറുടെ ഉത്തരവ്. നാടകം അവതരിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് ഫോർട്ട് കൊച്ചി പോലീസും ആവശ്യപ്പെട്ടിരുന്നു.
Most Read| ഇസ്രയേൽ എംബസി സ്‌ഫോടനം ടൈമർ ഉപയോഗിച്ചു? എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു





































