ന്യൂഡെൽഹി: ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധനയിൽ സ്‌ഫോടക വസ്‌തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. അജ്‌ഞാതർക്ക് എതിരേയാണ് കേസെടുത്തിട്ടുള്ളത്. പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
12 പേരെ ഇതിനോടകം ചോദ്യം ചെയ്‌തിട്ടുണ്ട്. ഡെൽഹി പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എംബസിക്ക് സമീപം നടന്നത് ഭീകരാക്രമണമെന്നാണ് ഇസ്രയേൽ വാദം. അതേസമയം, അന്വേഷണം തുടരുന്നതിനിടെ രണ്ടു മാസം മുൻപ് ഭീഷണിയുണ്ടെന്ന് ഇസ്രയേൽ എംബസി, ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അംബാസിഡർമാർക്ക് എതിരെ ഭീഷണിയുണ്ടെന്നും എംബസിയുടെ സുരക്ഷ കൂട്ടണമെന്നുമായിരുന്നു ഇസ്രയേലിന്റെ ആവശ്യം.
സ്‌ഫോടന സ്‌ഥലത്ത് നിന്ന് ഇസ്രയേൽ അംബാസിഡർക്കായി എഴുതിയ കത്ത് കണ്ടെത്തിയപ്പോൾ തന്നെ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്‌തമായിരുന്നു. എന്നാൽ, കൃത്യത്തിന് പിന്നിൽ ആരെന്ന നിഗമനത്തിലേക്ക് എത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. സ്‌ഫോടനം നടന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലെയും എംബസിയോട് ജാഗ്രത പുലർത്തണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരൻമാരോട് ആൾക്കൂട്ട സ്‌ഥലങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കം; പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്