വാഷിങ്ടൻ: ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്.
1800ലധികം എംകെ84, 2000 പൗണ്ട് ബോംബുകളും, 500 എംകെ 82, 500 പൗണ്ട് ബോംബുകളുമാണ് പുതിയ ആയുധ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 F35 യുദ്ധവിമാനങ്ങളും നൽകുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ആയുധ കൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ ഇസ്രയേൽ എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയിൽ തന്നെയാണ് ആയുധങ്ങൾ നൽകാനുള്ള തീരുമാനവും വന്നിരിക്കുന്നത്.
അതിനിടെ, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി പാസാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുഎൻ രക്ഷാസമിതി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. എന്നാൽ, പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു. 15 അംഗ സമിതിയിലെ 14 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്.
Most Read| എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം