ജറുസലേം: ഗാസ സിറ്റിയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേർ മരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം കാത്തുനിന്നവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ട്രക്കിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെ വെടിയുതിർക്കുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
സൈന്യം ആക്രമിച്ച കാര്യം ഇസ്രയേൽ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്. ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രതികരിച്ചതിനെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്നാണ് ഇസ്രയേലിന്റെ വാദം. ആൾക്കൂട്ടം ട്രക്ക് നശിപ്പിക്കാൻ ശ്രമിച്ചെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. സഹായവുമായി എത്തിയ ട്രക്ക് ആളുകൾ വളയുകയും വിതരണം ചെയ്യുന്നതിനായി എത്തിച്ച സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്‌തെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആദ്യ പ്രതികരണം.
പരിക്കേറ്റവരെ ഗാസയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, ഇസ്രയേൽ സംഘർഷത്തിൽ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 30,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവശ്യ വസ്‌തുക്കളുടെ ക്ഷാമം ഗാസയിൽ അതിരൂക്ഷമാണ്. ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ രണ്ടു ശിശുക്കൾ പോഷകാഹാരം ലഭിക്കാതെ മരിച്ചിരുന്നു. ഈജിപ്‌ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്‌തീൻകാരും കടുത്ത ക്ഷാമം നേരിടുകയാണ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!