ജറുസലേം: പലസ്‌തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബുധനാഴ്‌ച വൈകിട്ട് ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റു. റഫയിൽ യുഎൻ ഭക്ഷണ ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. കടുത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയുമാണ് പലസ്‌തീനിലെ റമദാൻ കാലം കടന്നുപോകുന്നത്. പതിനായിരങ്ങളാണ് ക്യാമ്പുകളിൽ ഭക്ഷണ വിതരണത്തിനായി കാത്തുനിൽക്കുന്നത്.
യുദ്ധക്കെടുതിയിലായ പലസ്‌തീനിൽ അമേരിക്കയും ജോർദാനും ഈജിപ്‌തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്യുന്നുണ്ട്. ഗാസയിൽ താൽക്കാലിക തുറമുഖം സ്‌ഥാപിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കപ്പൽ വഴി ഭക്ഷണം എത്തിക്കാനാണ് ശ്രമം. നേരത്തെ, നിലവിലെ അവസ്‌ഥയിൽ മുന്നോട്ട് പോയാൽ ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്