മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.
അറസ്‌റ്റിലായ രണ്ടുപേർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ ഉള്ളവരാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ലോറൻസ് ബിഷ്‌ണോയിയും സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹരിയാന സ്വദേശി ഗുൽമൽ സിങ്, യുപി സ്വദേശി ധരംരാജ് കശ്യപ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാബാ സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാർട്ടികളിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കാറുണ്ട്. സൽമാനും ഷാരൂഖും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സൽമാൻഖാന്റെ വീടിന് നേരെ മാസങ്ങൾക്ക് മുൻപ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വെടിവെച്ചിരുന്നു. സൽമാനെ വധിക്കുമെന്നാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബാന്ദ്ര ഈസ്‌റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫീസിന് അടുത്തുവെച്ചാണ് വെടിയേറ്റത്.
ഇന്നലെ രാത്രി 9.30നാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിദ്ദിഖിയുടെ കൊലപാതകത്തെ തുടർന്ന് സംസ്‌ഥാനത്ത് എൻസിപി നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു.
വെടിവെപ്പ് നടക്കുന്ന സമയം ഇദ്ദേഹത്തിന്റെ കൂടെ പഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും ഉണ്ടായിരുന്നു. ആക്രമികൾ രണ്ടു മൂന്ന് റൗണ്ട് വെടിയുതിർത്തെന്ന് പോലീസ് പറഞ്ഞു. ബാബ സിദ്ദിഖി 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ളൈസ്, തൊഴിൽ, സഹമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!