ന്യൂഡെൽഹി: മദ്രസകളിലെ വിദ്യാഭാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മദ്രസകൾക്ക് സർക്കാട് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് സംസ്‌ഥാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചു.
സംസ്‌ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണെമന്നും നിർദ്ദേശമുണ്ട്. മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷൻ റിപ്പോർട് തയ്യാറാക്കിയിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസത്തെ വിമർശിച്ചു കത്തിൽ പരാമർശങ്ങളുണ്ട്. മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നുമാണ് കമ്മീഷൻ പറയുന്നത്.
ഒക്‌ടോബർ 11നാണ് സംസ്‌ഥാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചത്. അതേസമയം, ബാലാവകാശ കമ്മീഷന്റെ നീക്കത്തോട് യോജിപ്പില്ലെന്ന് ബിജെപി സഖ്യകക്ഷിയായ ലോക് ജൻശക്‌തി പാർട്ടി നിലപാടെടുത്തു. കത്ത് പഠിച്ചശേഷം പ്രതികരിക്കാമെന്ന് കോൺഗ്രസും വ്യക്‌തമാക്കി. അതേസമയം, അടച്ചുപൂട്ടലല്ല പരിഹാര നിർദ്ദേശങ്ങളാണ് കമ്മീഷൻ നൽകേണ്ടതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ പ്രതികരിച്ചു.
Most Read| ബാബ സിദ്ദിഖി കൊലപാതകം; പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘം?