ന്യൂഡെൽഹി: 2024ലെ മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണം ഉയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫിസിക്സ് വാല സിഇഒ അലഖ് പാണ്ഡയുടെയും ഗ്രേസ് മാർക്ക് നൽകിയതിലെ അപാകം ചൂണ്ടിക്കാട്ടി രണ്ടു വിദ്യാർഥികളുടെയും ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
നേരത്തെ, നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ക്രമക്കേടിൽ എൻടിഎയും കേന്ദ്ര സർക്കാരും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. പിന്നാലെയാണ് കേന്ദ്രം ഇന്ന് കോടതിയിൽ നിലപാട് അറിയിച്ചത്. പരീക്ഷയുടെ പവിത്രതയെ വിവാദം ബാധിച്ചുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദമായത്. ഇതിൽ ആറുപേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. എന്നാൽ, ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വിശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎയുടെ വിശദീകരണം.
Film| ധ്യാൻ ശ്രീനിവാസൻ- കലാഭവൻ ഷാജോൺ ഒന്നിക്കുന്ന ‘പാർട്നേഴ്സ്’ തിയേറ്ററിലേക്ക്







































