പാരിസ്: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജിവെക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളിയ മാക്രോൺ, താൻ പ്രസിഡണ്ട് പദവിയിൽ തുടരുമെന്നും വരും ദിവസങ്ങളിൽ ഞാൻ ഒരു പ്രധാനമന്ത്രിയെ നിയമിക്കുമെന്നും അറിയിച്ചു. പൊതുജന താൽപര്യം കണക്കിലെടുത്തുള്ള സർക്കാർ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ബജറ്റ് പാസാക്കുന്നതിന് മുൻഗണന നൽകും.
ക്രിസ്‌മസ് അവധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബജറ്റിനെയും സർക്കാരിനെയും അട്ടിമറിക്കാൻ മനപ്പൂർവം ചിലർ ഇടപെട്ടു. പുതിയ സർക്കാർ നിലവിൽ വരും വരെ ബാർന്യേയെയും അദ്ദേഹത്തിന്റെ മന്ത്രിമാരും ചുമതലകളിൽ തുടരുമെന്നും മാക്രോൺ പറഞ്ഞു.
ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിലാണ് പ്രധാനമന്ത്രി മിഷെൽ ബാർന്യോയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷണൽ റാലി (ആർഎൻ) പിന്തുണച്ചു. മൂന്ന് മാസത്തിൽ താഴെ മാത്രമാണ് മിഷേൽ ബാർന്യോ പ്രധാനമന്ത്രി പദത്തിലിരുന്നത്.
1962ന് ശേഷം ഫ്രാൻസിൽ ആദ്യമായാണ് ഒരു സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. ആധുനിക ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായ ബാർന്യോ (73), അധികാരമേറ്റ് മൂന്നുമാസത്തിനകം രാജിവെക്കേണ്ടി വന്നതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്‌ഥാനം വഹിച്ച വ്യക്‌തി കൂടിയായി.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു