പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊന്നതിൽ ഫ്രാൻസിൽ കലാപം തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും പോലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. രാത്രി വൈകിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ 1,300 ലേറെ പേർ അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു. അതേസമയം, പലയിടത്തും കൊള്ളയും തീവെപ്പും തുടരുകയാണ്.
കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികൾ തീയിട്ടു. പ്രക്ഷോഭകാരികൾ പോലീസ് വാഹനങ്ങളും വ്യാപാര സ്‌ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകൾ കൊള്ളയടിച്ചതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. കലാപം രൂക്ഷമായതോടെ ജർമൻ സന്ദർശനം റദ്ദാക്കിയ പ്രസിഡണ്ട് ഇമ്മാനുവെൽ മാക്രോൺ സാഹചര്യം ചെയ്യാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ വിളിച്ചു ചേർത്തു.
ഇതിനിടെ, കലാപത്തിൽ കൊല്ലപ്പെട്ട 17-കാരന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. അൾജീരിയൻ- മൊറോക്കൻ വംശജനായ നയെൽ എന്ന 17-കാരനെയാണ് വാഹനപരിശോധനക്കിടെ പോലീസ് അകാരണമായി വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിലെ അന്വേഷണ റിപ്പോർട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രസിഡണ്ട് ഇമ്മാനുവെൽ മാക്രോൺ ആവശ്യപ്പെട്ടു.
ട്രാഫിക് സിഗ്‌നലിന് സമീപം പോലീസ് തടഞ്ഞതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. നിർത്താതെ കാർ മുന്നോട്ടെടുത്ത നയെലിന്റെ തോളിൽ വെടിയേൽക്കുകയായിരുന്നു. നെഞ്ച് തുളച്ചെത്തിയ വെടിയുണ്ട സംഭവ സ്‌ഥലത്ത് വെച്ചുതന്നെ യുവാവിന്റെ ജീവനെടുത്തു. ഇതോടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു നിന്നു.
പോലീസിന് നേരെ നയെൽ വാഹനമോടിച്ചു കയറ്റാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. നയെലിനെ വെടിയുതിർത്ത പോലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
Most Read: ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം