കൊച്ചി: കേരളാ തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം. കേരളാ തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മൽസ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിവെച്ചു സൂക്ഷിക്കുക, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി. കൂടാതെ, ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയിട്ടുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്ന് പുലർച്ചെ അഞ്ചരക്കാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Most Read: ‘കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു’; ഡിവൈഎസ്‌പിക്ക് എതിരെ പരാതി നൽകി സുധാകരൻ