കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നേരത്തെ പ്രഖ്യാപിച്ച ആൾക്കൂട്ട നിയന്ത്രണത്തിന് പിന്നാലെ, ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണമുണ്ട്. ജില്ലയിൽ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെച്ചു. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ ഇനിമുതൽ നടത്താൻ പാടുള്ളൂ.
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും അനുമതി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവെക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. കണ്ടെയ്ൻമെന്റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദ്ദേശം നൽകി.
നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ പത്ത് മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവകക്ഷി യോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും നടക്കും. അതേസമയം, സംസ്ഥാനത്ത് നിപക്കായുള്ള മോണോക്ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ പോസിറ്റീവ് റിപ്പോർട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിശോധനക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നാളെ കോഴിക്കോട്ടേക്ക് പോകും. നിപയുമായി ബന്ധപ്പെട്ടു കേന്ദ്ര കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്. സംഘം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിക്ക് സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറും. അതിനിടെ, നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.
Most Read| ലക്ഷദ്വീപ്; സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി






































