ന്യൂഡെൽഹി: “സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.
കർഷകരുമായി ചർച്ച നടത്താൻ സമിതിയെ രൂപീകരിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള നിർദേശം മുന്നോട്ട് വച്ച് ആഴ്‌ചകൾ പിന്നിട്ടിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും തണുപ്പൻ സമീപനമാണ് ഉണ്ടായത്. ഏഴു തവണ കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ചർച്ചയും പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ പശ്‌ചാത്തലത്തിലാണ് സുപ്രീം കോടതി വിഷയത്തിൽ നിരാശ പ്രകടിപ്പിച്ചത്.
കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ എംഎൽ ശർമ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. കാർഷിക നിയമത്തിന് എതിരെ സമർപ്പിച്ച മുഴുവൻ ഹരജികളും ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ആദ്യം, കാർഷിക നിയമങ്ങൾക്ക് എതിരായ ഹരജികളും നിലവിലുള്ള കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട, തീർപ്പുകൽപ്പിക്കാത്ത എല്ലാ കാര്യങ്ങളും വെള്ളിയാഴ്‌ച (ജനുവരി 8) കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവരുടെ ബെഞ്ച് അറിയിച്ചത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോർണി ജനറൽ കെകെ വേണുഗോപാലും ഇതിനെ എതിർത്തു.
ജനുവരി എട്ടിന് കർഷക സംഘടനകളുമായി എട്ടാം ഘട്ട ചർച്ച നടക്കുന്നുണ്ടെന്നും ഇതിൽ പ്രശ്‌ന പരിഹാരമാകും എന്നാണ് പ്രതീക്ഷയെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റിയത്.
Also Read: മന്ത്രോപകരണ പരസ്യങ്ങൾ കുറ്റകരം; തടയണമെന്ന് ഹൈക്കോടതി







































