ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ശക്‌തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡെൽഹി പോലീസിനോട് നിർദ്ദേശിച്ചു. ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ശക്‌തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ”ഒരു മതവും മലിനീകരണം സൃഷ്‌ടിക്കുന്ന നടപടികൾ പ്രോൽസാഹിപ്പിക്കുന്നില്ല. ഈ നിലയ്‌ക്ക് പടക്കം പൊട്ടിക്കൽ തുടർന്നാൽ, ആരോഗ്യത്തോടെ ജീവിക്കാനുള്ള പൗരൻമാരുടെ മൗലിക അവകാശത്തെ അത് ബാധിക്കും”- ഡെൽഹിയിലെ വായുമലിനീകരണ കേസ് പരിഗണിക്കുന്ന ജസ്‌റ്റിസ് അഭയ് എസ് ഓക്ക, ജസ്‌റ്റിസ് അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ദീപാവലിക്ക് മുമ്പ് പ്രഖ്യാപിക്കുന്ന പടക്ക നിരോധനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ കോടതി ഡെൽഹി സർക്കാരിനും പോലീസിനും കഴിഞ്ഞയാഴ്‌ച നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഇന്ന് വാദം കേട്ടത്. വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു ഡെൽഹി പോലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും, പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് കോടതി നിരീക്ഷിച്ചു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ