തിരുവനന്തപുരം: അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങൾ ഉണ്ടായിട്ടും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രി. അത്യാഹിത വിഭാഗത്തിലെ വാതിൽ കാരണമാണ് ശസ്ത്രക്രിയ നടക്കാത്തത് എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിചിത്ര വാദം. എന്നാൽ സ്വകാര്യ ആശുപതികളുമായി ഇഎസ്ഐ ആശുപത്രി നടത്തുന്ന ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
നെയ്യാറ്റിന്‍കര അമരവിള ഷിബുവിന്റെ മകന് ദശവളര്‍ച്ചയെത്തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നു. പേരൂര്‍ക്കട സര്‍ക്കാര്‍ ഇഎസ്ഐ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറെയാണ് കാണിച്ചിരുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നു. ഡോക്ടർ ഈ സർജറിക്ക് വേണ്ടി മൂന്ന് തവണ തീയതി നല്കി. മൂന്നാമത്തെ തവണയും സര്‍ജറി മുടങ്ങിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.
പേരൂര്‍ക്കട ഇഎസ്ഐ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വരുന്ന രോഗികൾക്കെല്ലാം ഇപ്പോൾ ഷിബുവിന്റെ അവസ്ഥയാണ്. പരിശോധന ഇഎസ്ഐ ആശുപത്രിയിൽ, ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിലും. ഇഎസ്ഐ വിഭാഗവുമായി ധാരണയുള്ള സ്വകാര്യ ആശുപത്രികളിലെ ചികിൽസാ ചെലവ് സര്‍ക്കാര്‍ കൊടുക്കും. കോടികള്‍ മുടക്കി എല്ലാ അത്യാധുനിക സംവിധാനവും ഒരുക്കി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച് ശസ്ത്രക്രിയ ചെയ്യാതെ രോഗികളെ ഇങ്ങിനെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നു. കോടികളാണ് ഇത് വഴി സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്.
ഇഎന്‍ടി അടക്കമുള്ള ഡിപാര്‍ട്ട്മെന്റുകള്‍ മേജര്‍ സര്‍ജറി ചെയ്യാന്‍ ഒരുക്കമാണ്. എന്നാലിപ്പോള്‍ ഇവിടെ പ്രസവ ശസ്ത്രക്രിയ പോലും നടക്കുന്നില്ല. നഴ്സുമാരുടെ കുറവാണെന്നാണ് സൂപ്രണ്ട് പറയുന്നത്. എന്നാല്‍ നേരത്തെ ഇപ്പോഴുള്ളതില്‍ അഞ്ച് സ്റ്റാഫ് നഴ്സുമാർ കുറവുള്ളപ്പോഴും ഇവിടെ എല്ലാ ശസ്ത്രക്രിയകളും നടന്നിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെക്കാൾ സ്റ്റാഫ് നഴ്സ് കുറവുള്ള എറണാകുളം, ഫറോഖ് ഇഎസ്ഐ ആശുപത്രികളിൽ ഇപ്പോഴും ശസ്ത്രക്രിയകള്‍ ഇഷ്ടംപോലെ നടക്കുന്നുണ്ട്.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!





































