ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് സോളമൻ.
കോൺഗ്രസ് ഓഫിസിന് മുന്നിൽവെച്ച് ഇയാൾ ആക്രമണത്തിന് നിർദ്ദേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസിൽ പ്രതി ചേർത്തത്. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. സിപിഐ പ്രവർത്തകരെയും പോലീസിനെയും ആക്രമിച്ച കേസിലാണ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ കോൺഗ്രസുകാരുടെ എണ്ണം ഏഴായി.
കോൺഗ്രസ് ഓഫിസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് നൂറനാട്ടെ സിപിഐ- കോൺഗ്രസ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കൊടി പിഴുത് മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ളോക്ക് ഓഫിസ് തകർത്തതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് ഓഫിസ് തകർത്ത കേസിൽ രണ്ട് സിപിഐ പ്രവർത്തകരെയും പോലീസിനെ ആക്രമിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് ആക്രമണവുമായി ബന്ധപ്പെട്ട് ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നീ സിപിഐ പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ കയറ്റം ചെയ്തെന്നാണ് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ കേസ്. ഈ കേസിൽ നൂറനാട് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഷാ പാറയിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷമീം എന്നിവരാണ് അറസ്റ്റിലായത്.
Most Read: ‘കാര്യണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്കാരം