ആലപ്പുഴ: നൂറനാട് മല്ലപ്പളളിയിൽ വീണ്ടും മലയിടിച്ചു മണ്ണെടുപ്പ് തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് യന്ത്രങ്ങളും ലോറികളുമായി മണ്ണെടുപ്പിനായി കരാർ കമ്പനി ജീവനക്കാർ എത്തിയത്. ലോറികളിൽ മണ്ണ് നീക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. തുടർന്ന് വാക്കേറ്റവും തർക്കവുമായി. സംഘർഷ സാധ്യത കണക്കിലെടുത്തു സ്‌ഥലത്ത് വൻ പോലീസ് സന്നാഹവുമുണ്ട്.
മണ്ണെടുപ്പ് നിർത്തിവെക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ, സ്‌റ്റോപ്പ് മെമോ ലഭിച്ചിട്ടില്ലെന്നാണ് കരാർ കമ്പനി ജീവനക്കാരുടെ വാദം. ജിയോളജി വകുപ്പിന് വീഴ്‌ച പറ്റിയെന്ന് കാണിച്ചു മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അടുത്ത മാസം ഒമ്പതിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കേയാണ് മണ്ണെടുപ്പ് വീണ്ടും പുനരാരംഭിച്ചത്.
പരിസ്‌ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് സർവകക്ഷി യോഗത്തിന് ശേഷം വ്യക്‌തമാക്കിയിരുന്നു. മണ്ണെടുക്കുന്നത് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ എന്നതുൾപ്പടെ പഠിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പി പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രോട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു രേഖയും കുന്നിടിക്കുന്നതിന് അനുമതി നൽകിയ ഫയലിൽ ഇല്ലെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥർ യോഗത്തിൽ സമ്മതിച്ചുവെന്നും മന്ത്രി പ്രസാദ് വ്യക്‌തമാക്കിയിരുന്നു. ഗൗരവതരമായ അന്വേഷണം നടത്താൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് മണ്ണെടുക്കാനുള്ള നീക്കമെന്നും ഇതിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ വ്യക്‌തമാക്കി.
Related News| നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്‌ടർ