ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ഇന്നും ജാമ്യമില്ല. കേസിൽ നാളെ ബിലാസ്‌പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർത്തതായാണ് വിവരം. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായി. ഉത്തരവ് റിസർവ് ചെയ്‌ത് വച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
സംസ്‌ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് വിപരീതമായാണ് പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെ കന്യാസ്‌ത്രീകൾ ഇന്നും ജയിലിൽ തുടരേണ്ടി വരും.
വിശദമായ വാദമാണ് ഇന്ന് കോടതിയിൽ നടന്നത്. എന്നാൽ, പ്രോസിക്യൂഷൻ പരസ്യമായ എതിർപ്പ് കോടതിയിൽ ഉന്നയിച്ചിട്ടില്ലെന്ന് പുറത്തുവന്ന മലയാളി അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായ സിസ്‌റ്റർ വന്ദന ഫ്രാൻസിസും പ്രീതി മേരിയും ദുർഗ് സെൻട്രൽ ജയിലിലാണ്.
അതേസമയം, കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ച് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി രംഗത്തെത്തി. അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തിയാണ് ഇന്ന് ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത്. തീവ്രവാദ സംഘടനകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും മാർ ജോസഫ് പാംപ്ളാനി പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































