ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ബാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാവുകയും ചെയ്തു.
ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് മഹേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38), തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെയാണ് (58) കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം ഇന്നും തുടരുകയാണ്.
ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വിവിധ അപകടങ്ങളിലായി 40ൽ അധികം ആളുകളെ രക്ഷപ്പെടുത്തി. മസ്കത്ത്, ബാത്തിന തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ




































