ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ എത്തും. ശനിയാഴ്ച രാവിലെ 5.30ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമെത്തുക. സംഘത്തിൽ 16 മലയാളികൾ ഉണ്ടെന്നാണ് വിവരം. കേരളത്തിലേക്ക് എത്താനായി താൽപര്യം അറിയിച്ചു കേരള ഹൗസ് വെബ്സൈറ്റിൽ 20 പേർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാരുമായി ഇന്ത്യയുടെ ആദ്യ വിമാനം ഡെൽഹിയിലെത്തിയിരുന്നു. ഇതിൽ ഏഴ് പേർ മലയാളികളാണ്. ദൗത്യത്തിലൂടെ അഞ്ചു ദിവസം കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനാണ് ശ്രമം. ഡെൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡെൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നത് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.
അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ സുരക്ഷ വർധിപ്പിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നടപടികൾ സ്വീകരിച്ചതെന്ന് ഡെൽഹി പോലീസ് അറിയിച്ചു.
Most Read| സ്ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം








































