കൊച്ചി: അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ. കേരള പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണ് പ്രധാന കണ്ണിയെന്നും അറസ്‌റ്റിലായ സാബിത്ത് നാസർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ബെംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഹൈദരാബാദിലെ വ്യക്‌തിയാണ് അവയവ മാഫിയവുമായി സാബിത്തിനെ ബന്ധിപ്പിച്ചത്. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്നവരെ കണ്ടെത്തി തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു അവയവക്കച്ചവടം നടത്തിയത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് സാബിത്ത് പിടിയിലാകുന്നത്. 2019ൽ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത തിരിച്ചറിയാൻ തുടങ്ങിയതെന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സാബിത്ത് എൻഐഎക്ക് മൊഴി നൽകി.
വ്യാജ പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവ തയ്യാറാക്കിയാണ് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇതുവരെ ഇറാനിലേക്ക് കടത്തിയതായും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത്. ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്.
ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചുവെന്നും വിവരമുണ്ട്. പത്ത് ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും ആറുലക്ഷം വരെയൊക്കെയാണ് നൽകുന്നതെന്നും സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സാബിത്ത് മൊഴി നൽകി. ആൾക്ക് ഒന്നിന് അഞ്ചുലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മീഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്‌ക്കാണ് അവയവക്കടത്ത് സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Most Read| യുദ്ധം അവസാനിപ്പിക്കാൻ ഫോർമുലയുമായി ഇസ്രയേൽ; അംഗീകരിക്കണമെന്ന് ബൈഡൻ