തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയന്റെ ആരോപണം.
തനിക്ക് കരിപ്പൂരിലെ സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടെന്നാണ് വിവരം. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാരിന് കൈമാറി.
പിവി അൻവർ എംഎൽഎ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്കായിരുന്നു എഡിജിപി അജിത് കുമാർ ഇന്റലിജൻസ് എഡിജിപി പി വിജയനെതിരെ മൊഴി നൽകിയത്.
പി വിജയനും തീവ്രവാദ വിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്‌പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ, ഇത്തരം ഒരു വിവരവും അജിത് കുമാറിനോട് പറന്നിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി. നേരത്തെ, അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് പി വിജയൻ.
കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാദ്ധ്യമങ്ങൾക്ക് വിജയൻ ചോർത്തി നൽകിയെന്നായിരുന്നു അജിത്തിന്റെ റിപ്പോർട്. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്ന വിജയനെ 2023 മേയിൽ സസ്‌പെൻഡ് ചെയ്‌തു.
പിന്നീട് എഡിജിപി കെ പത്‌മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട് തള്ളി. അതിനുശേഷം സസ്‌പെൻഷൻ അവലോകനം ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നാലാംഗ സമിതിയും വിജയന് അനുകൂലമായാണ് റിപ്പോർട് നൽകിയത്. സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്‌ഥാനക്കയറ്റം ലഭിച്ചിരുന്നു.
പിവി അൻവർ വിവാദത്തിൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതോടെ ഉണ്ടായ അഴിച്ചുപണിയിൽ പി വിജയൻ ഇന്റലിജൻസ് മേധാവിയായി. അജിത് കുമാർ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയാണിപ്പോൾ. ജൂലൈയിൽ ഡിജിപിയായി സ്‌ഥാനക്കയറ്റവും ലഭിക്കും.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും