കാബൂൾ: പാക്ക് മന്ത്രിക്കും സൈനിക ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്‌ഥർ എന്നിവർക്കാണ് അഫ്‌ഗാൻ അധികൃതർ പ്രവേശനം നിഷേധിച്ചത്.
തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകൾ നിരസിച്ചതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
പാക്കിസ്‌ഥാൻ ഭരണകൂടത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്‌ഥാൻ എന്ന പാക്ക് സംഘടനയ്‌ക്ക് പിന്തുണ നൽകുന്ന അഫ്‌ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നയത്തിലുള്ള അതൃപ്‌തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത്.
അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാക്കിസ്‌ഥാൻ പ്രഖ്യാപിച്ചിരുന്നു. 2021ലെ മുൻ നിലപാടിൽ നിന്ന് ഇപ്പോൾ മലക്കം മറിഞ്ഞതിന് പിന്നിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമാണ് കാരണം.
യുഎസ് പിന്തുണയുണ്ടായിരുന്ന ജനാധിപത്യ സർക്കാരിനെ സായുധ കലാപത്തിലൂടെ അട്ടിമറിച്ച് അഫ്‌ഗാനിസ്‌ഥാൻ അധികാരത്തിലെത്തിയ താലിബാൻ ഭരണകൂടത്തെ പിന്തുണച്ച ആദ്യത്തെ രാജ്യമായിരുന്നു പാക്കിസ്‌ഥാൻ. ഈ സൗഹൃദത്തിൽ നിന്നാണ് ഇപ്പോൾ ശത്രുതയിലേക്ക് വഴിമാറിയിരിക്കുന്നത്.







































