ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
നാല് അർധ സൈനികരും രണ്ട് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘർഷം കൂടുതൽ അക്രമാസക്‌തമായത്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധമുണ്ടായാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. താനടക്കമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കാനും ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിന് നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന ഇമ്രാൻ ഖാന്റെ ആഹ്വാനം അനുസരിച്ചാണ് പിടിഐ പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയതെന്നാണ് റിപ്പോർട്.
അതേസമയം, ആക്രമണത്തെ ശക്‌തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേകൾ അടച്ചതായും വിവരമുണ്ട്.
Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം