അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കും; റിപ്പോർട് ലഭിച്ചതായി പാക്ക് മന്ത്രി

ഇന്ത്യയുടെ ഏതൊരു ആക്രമണത്തിനും ശക്‌തമായ തിരിച്ചടി നൽകുമെന്ന് പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.

By Senior Reporter, Malabar News
Attaullah Tarar
പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ
Ajwa Travels

ഇസ്‌ലാമാബാദ്: അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനികാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട് ലഭിച്ചതായി പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക്ക് മന്ത്രിയുടെ എക്‌സ് പോസ്‌റ്റ്.

പാക്കിസ്‌ഥാൻ ‘ഭീകരതയുടെ ഇര’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്‌റ്റ്. ഇന്ത്യയുടെ ഏതൊരു ആക്രമണത്തിനും ശക്‌തമായ തിരിച്ചടി നൽകുമെന്ന് തരാർ മുന്നറിയിപ്പ് നൽകി. മേഖലയിലുണ്ടാകുന്ന ഏതൊരു ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഇന്ത്യ ഉത്തരവാദിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്‌ഥാൻ ഭീകരതയുടെ ഇരയാണെന്നും ഈ വിപത്തിന്റെ വേദന അവർക്ക് ശരിക്കും മനസിലാകുമെന്നും പാക്ക് മന്ത്രി കുറിച്ചിട്ടുണ്ട്. സത്യം കണ്ടെത്തുന്നതിനായി വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താൻ പാക്കിസ്‌ഥാൻ തുറന്ന മനസോടെ വിദഗ്‌ധരുടെ നിഷ്‌പക്ഷ കമ്മീഷൻ വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പാക്കിസ്‌ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സൈനികർക്ക് പ്രധാനമന്ത്രി പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ, സംയുക്‌ത സേനാ മേധാവി അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

ഭീകരതയ്‌ക്ക് കനത്ത പ്രഹരമേൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്‌ചയമാണെന്നും സൈന്യത്തിൽ തനിക്ക് പൂർണവിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്. 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

അതിനിടെ, ജമ്മുവിലെ അഖ്‌നൂരിൽ ഇന്ത്യൻ പോസ്‌റ്റ് ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവെപ്പ് തുടരുകയാണ്. പർഗ്‌വാർ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ വ്യാപകമാക്കിയതിന് പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ പ്രകോപനം.

അതേസമയം, ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്‌ഥ ശ്രമവുമായി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.

Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE