വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്‌ഥാൻ നാമനിർദ്ദേശം ചെയ്‌തതായി റിപ്പോർട്. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാന നൊബേൽ സമ്മാനം ട്രംപിന് നൽകണമെന്നാണ് പാക്കിസ്‌ഥാന്റെ ആവശ്യം.
ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ, ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാക്കിസ്‌ഥാൻ വിശേഷിപ്പിച്ചത്. മേഖലയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘർഷം മാറാതിരിക്കാൻ ട്രംപിന്റെ ഇടപെടൽ നിർണായകമായി എന്നും പാക്കിസ്‌ഥാൻ അവകാശപ്പെടുന്നു. നയതന്ത്രപരമായ കാഴ്‌ചപ്പാടോടെയും മികച്ച നേതൃപാടവത്തോടെയും നിർണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും പാക്കിസ്‌ഥാൻ പറയുന്നു.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ട്രംപുമായി ഫോണിൽ സംസാരിക്കവെ ആയിരുന്നു യുഎസ് മധ്യസ്‌ഥം പ്രധാനമന്ത്രി തള്ളിയത്. പാക്കിസ്‌ഥാൻ അഭ്യർഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്‌മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്‌ഥശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, തങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിന് നിർബന്ധിതരായെന്നും തുറന്ന് പറഞ്ഞ് പാക്ക് ഉപ പ്രധാനമന്ത്രി ഇഷഖ് ധറും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അതേസമയം, ഇന്ത്യ- പാക്ക് സംഘർഷത്തിൽ താൻ ഇടപെട്ടുവെന്ന വാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഇതുകൊണ്ട് മാത്രം തനിക്ക് നൊബേൽ കിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
”അവർ എനിക്കത് തരില്ല. തരനാണെങ്കിൽ ഇതിനകം തന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവർ ലിബറലുകൾക്ക് മാത്രമേ നൽകുകയുള്ളൂ”- നൊബേൽ നിർദ്ദേശത്തെ കുറിച്ചുള്ള വാർത്തകളോട് ട്രംപ് പ്രതികരിച്ചു. നേരത്തെ പാക്ക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയിരുന്നു.
സമാധാനത്തിനുള്ള നൊബേലിന് നിർദ്ദേശിക്കണമെന്ന് ആഹ്വാനം ചെയ്‌തതിന് പിന്നാലെയായിരുന്നു ട്രംപ് അസിം മുനീറുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇതിന് പിന്നാലെയാണ് പാക്കിസ്‌ഥാൻ ഔദ്യോഗികമായി ട്രംപിനെ നൊബേൽ സമ്മാനത്തിന് നിർദ്ദേശിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!