പട്‌ന: പാക്കിസ്‌ഥാൻ ഭീകരർ ഇന്ത്യയിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഓഗസ്‌റ്റ് 15ന് ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ മൂന്ന് ഭീകരരാണ് നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് റിപ്പോർട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ഉൾപ്പടെ നടക്കവെയാണ് വാർത്ത പുറത്തുവരുന്നത്.
റാവൽപിണ്ടി നിവാസിയായ ഹസ്‌നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപുരിൽ നിന്നുള്ള മുഹമ്മദ് ഉസ്‌മാൻ എന്നിവരാണ് ബിഹാറിലേക്ക് കടന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിഹാർ പോലീസ് അറിയിച്ചു. മൂവരും ഓഗസ്‌റ്റ് രണ്ടാംവാരത്തിൽ നേപ്പാളിലെ കാഠ്‌മണ്ഡുവിൽ എത്തിയ ശേഷമാണ് അവിടെ നിന്ന് ബിഹാറിലേക്ക് കടന്നത്.
കൂടുതൽ പരിശോധനയ്‌ക്കും നിരീക്ഷണത്തിനുമായി തീവ്രവാദികളുടെ ചിത്രങ്ങളും വിവരങ്ങളും അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളോട് നിരീക്ഷണം ശക്‌തമാക്കാനും ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും സംശയാസ്‌പദമായ പ്രവർത്തനങ്ങൾക്കെതിരെ ഉടനടി നടപടിയെടുക്കാനും അധികൃതർ നിർദ്ദേശം നൽകി.
വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്‌പദമായ വ്യക്‌തികളെയോ പ്രവർത്തനങ്ങളെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശം നൽകി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ