പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഗാന്ധി ജയന്തി ദിനത്തിലാണ് പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മ പ്രതിഷേധം ആരംഭിച്ചത്. തേക്കടി മുതൽ ചെമ്മണാംപതി വരെയുള്ള 3 കിലോമീറ്റർ ദൂരം കാട് വെട്ടിതെളിച്ച് വനപാത നിർമ്മിച്ചു. എന്നാൽ തുടർ പ്രവൃത്തികൾ തൽക്കാലം നിർത്തിവെക്കാനാണ് ആദിവാസി കൂട്ടായ്മയുടെ തീരുമാനം.
സാങ്കേതിക പഠനം നടത്തി രണ്ട് മാസത്തിനുള്ളിൽ റോഡ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. വാഗ്ദാനം നൽകി വഞ്ചിക്കില്ലെന്ന് ഊരുകൂട്ടത്തിൽ പങ്കെടുത്ത മുതലമട പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും ആദിവാസി കൂട്ടായ്മയെ അറിയിച്ചു. ഇതേത്തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവക്കാൻ ആദിവാസി കൂട്ടായ്മ തീരുമാനിച്ചത്. എന്നാൽ ഡിസംബർ 12 വരെ കാത്തിരിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ വനപാത നിർമാണവുമായി മുന്നോട്ട് പോകുമെന്നും ആദിവാസി കൂട്ടായ്മ വ്യക്തമാക്കി.
Malabar News: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
അതേസമയം, അനുമതിയില്ലാതെ വനപാത നിർമ്മിച്ചതിന് കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ട് പോയതിനാൽ കേസ് പിൻവലിക്കാനുള്ള നടപടിയെടുക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.






































