തിരുവനന്തപുരം: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ശശി തരൂർ എംപിയുടെ ലേഖനം ചർച്ചയായതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേരളത്തിലെ പുരോഗതിയെ കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്‌തത്. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺഗ്രസിലുണ്ടാക്കിയത്. കോൺഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസുകാർ സ്‌ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞ് പോവുകയാണുണ്ടായത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കഴിയുന്നത്. നാടിന്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണം. സംസ്‌ഥാനം നേടിയ പൊതു പുരോഗതി, ഐടി സ്‌റ്റാർട്ടപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടിക്കാട്ടിയാണ് തരൂർ കേരളത്തെ പ്രശംസിച്ചത്. നാടിന് തകർച്ച സംഭവിച്ചത് യുഡിഎഫ് ഭരണകാലത്താണ്. വികസന പ്രവർത്തനങ്ങൾ അന്ന് നടന്നിരുന്നില്ല. ഇന്ന് ദുരന്ത സമയങ്ങളിലെല്ലാം സംസ്‌ഥാന സർക്കാർ ജനങ്ങളുടെ കൂടെ നിന്നു. ആളുകൾ ഒത്തൊരുമിച്ച് നിന്ന് പോരാടി. ഓരോ മേഖലയിലെയും പുരോഗതി നമ്മൾ കണ്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































