തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്തെത്തി. വൈകീട്ട് 7.45ഓടെ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്‌ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞിരുന്നു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്.
നാളെ രാവിലെ 10.15ന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ സ്‌റ്റേഡിയത്തിൽ നിന്ന് പ്രത്യേക ഹെലികോപ്‌ടറിൽ വിഴിഞ്ഞം തുറമുഖത്തിറങ്ങും. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി 11ന് കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് 12 മണിയോടെ പ്രധാനമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, എം വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എന്നിവരും വേദിയിലുണ്ടാകും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. ചടങ്ങിന് മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്ത് പരിശോധന നടത്തി. അതിനിടെ, തലസ്‌ഥാനത്ത് ഇന്ന് മാത്രം അഞ്ച് ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഉണ്ടായത്.
ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരവും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പടെ 3000ത്തോളം പൊലീസുകാരെ വിന്യസിക്കും എന്നാണ് വിവരം. ചടങ്ങിനുള്ള പന്തലുകൾ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡെൽഹിയിൽ നിന്നുള്ള 20അംഗ എസ്‌പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്. 10,000 ഓളം പേരെയാണ് ഉൽഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്








































